മൗലിക അവകാശ ധ്വംസനങ്ങള്‍ അടിയന്തരാവസ്ഥയുടെ തുടര്‍ച്ച- സോളിഡാരിറ്റി
Posted on Jun 28 2012

 തിരൂര്‍: ആദിവാസികള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അടിയന്തരവാസ്ഥയെ ഓര്‍മിപ്പിക്കുന്നതും അതിന്റെ തുടര്‍ച്ചയുമാണെന്ന്‌ സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മറ്റി തിരൂരില്‍ സംഘടിപ്പിച്ച അതിജീവന സംഗമം അഭിപ്രായപ്പെട്ടു. ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിച്ചും സ്വാധീനിച്ചുമാണ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്‌. സംഗമം ഉദ്‌ഘാടനം ചെയ്‌ത അഡ്വ.പി.എ പൗരന്‍ പറഞ്ഞു. വന്‍കിട കോര്‍പ്പറേറ്റുകളുടേയും രാഷ്‌ട്രീയ പാര്‍ട്ടികളുടേയും സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി പൗരവകാശം നിഷേധിക്കപ്പെടുന്നത്‌ അംഗീകരിക്കാനാവില്ലെന്ന്‌ അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ്‌ വേളം പറഞ്ഞു. അടിയന്തരാവസ്ഥക്ക്‌ തുല്യമായ ഒരു നിശ്ശബ്‌ദ അടിയന്തരാവസ്ഥ ഇന്നും നിലനില്‍ക്കുന്നുവെന്നും തുടര്‍ന്ന്‌ സംസാരിച്ച അഡ്വ.നന്ദിനി പറഞ്ഞു. ഡോക്യുമെന്ററി സംവിധായകന്‍ ശ്രീമിത്‌ ശേഖര്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. അബ്‌ദുസ്സലാം, മാധ്യമ പ്രവര്‍ത്തകന്‍ വി.എം ഹസനുല്‍ ബന്ന എന്നിവര്‍ സംസാരിച്ചു. എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.കെ അബ്‌ദുല്‍ അസീസ്‌ സമാപന പ്രസംഗം നടത്തി. സി.എം ശരീഫ്‌ സ്വാഗതവും മുനീബ്‌ കാരക്കുന്ന്‌ നന്ദിയും പറഞ്ഞു.