Press Release

പൗരത്വം തെളിയിക്കുന്നതിന് പകരം ധീരപാരമ്പര്യം തിരിച്ചുപിടിക്കുക സോളിഡാരിറ്റി, എസ്.ഐ.ഒ ഡിഗ്നിറ്റി കാരവന്‍ ഞായറാഴ്ച

മലപ്പുറം: രാജ്യത്ത് മുസ്‌ലിംകളടക്കമുള്ള വിവിധ ജനവിഭാഗങ്ങളുടെ പൗരത്വത്തെ സംശയത്തിന്റെ നിഴലിലാക്കുന്ന പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യാ പട്ടിക എന്നിവ നടപ്പാക്കാന്‍ സംഘ്പരിവാര്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുകയാണ്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രതിഷേധങ്ങളെയും അവഗണിച്ച് അവ നടപ്പാക്കുമെന്നുതന്നെയാണ് അഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ നമ്മള്‍ പൗരത്വം തെളിയിക്കാനിറങ്ങിയാല്‍ രാജ്യത്തെ ഓരോ പൗരനും അതിനായി കുറെ സമയം കളയേണ്ടിവരുമെന്നതാകും വലിയ ദുരന്തം. സംഘ്പരിവാറിന്റെ ആസൂത്രിത പദ്ധതിയായ മുസ്‌ലിം വംശഹത്യയുടെ പ്രായോഗിക രൂപമായി ഇത് മാറുകയും ചെയ്യും. രേഖകളിലെ സാങ്കേതിക പിഴവുകള്‍കൊണ്ടും ഉദ്യോഗസ്ഥരുടെ താല്‍പര്യങ്ങള്‍ക്കുമനുസരിച്ച് പലരുടെയും പൗരത്വത്തെ റദ്ദ് ചെയ്യും.
ഈയൊരു സാഹചര്യത്തില്‍ തങ്ങളുടെ പൗരത്വത്തെ തെളിയിക്കാനുള്ള രേഖകള്‍ തെരയാനല്ല നമ്മള്‍ പരിശ്രമിക്കേണ്ടത്. മറിച്ച് ഈ നാട് നമ്മുടെതാണെന്നും നാടിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും നമ്മുടെകൂടി പൂര്‍വികരുടെ പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്നും നാം പ്രഖ്യാപിക്കണം. പൂര്‍വികരുടെ പാരമ്പര്യമുയര്‍ത്തി ഈ മണ്ണിന്റെ അവകാശം നമ്മള്‍ സ്ഥാപിക്കണം. ഈയൊരു ആശയത്തിന്റെ പ്രതീകാത്മക ആവിഷ്‌കാരമാണ് ഡിഗ്നിറ്റി കാരവനിലൂടെ നടക്കുന്നത്. കേരളത്തിന്റെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 25ലധികം പ്രധാന അധിനിവേശവിരുദ്ധ പോരാട്ട കേന്ദ്രങ്ങളില്‍ നിന്ന് കാരവനുകളായി വെളിയംകോട് ഉമര്‍ ഖാളിയുടെ മണ്ണില്‍ സംഘടിക്കുകയും അവിടെ നിന്ന് മഖ്ദൂം തങ്ങന്മാരുടെ പൊന്നാനിയിലേക്ക് റാലിയായെത്തുകയുമാണ് ചെയ്യുക. കേരള മുസ്‌ലിം ചരിത്രത്തിലെ പ്രധാനപ്പെട്ട മിക്ക പോരാട്ട ചരിത്രങ്ങളെയും അനുസ്മരിക്കുന്ന വിവിധ ആവിഷ്‌കാരങ്ങളുള്‍കൊള്ളുന്നതായിരിക്കും കാരവന്‍. ‘തുഹ്ഫയുടെ വീണ്ടെടുപ്പ്, ആത്മാഭിമാനത്തിന്റെ ചുവടുവെപ്പ്’ എന്ന തലക്കെട്ടില്‍ ജനുവരി 12 ഞായറാഴ്ചയാണ് സോളിഡാരിറ്റിയും എസ്.ഐ.ഒയും ചേര്‍ന്ന് ഡിഗ്നിറ്റി കാരവണ്‍ സംഘടിപ്പിക്കുന്നത്.
ഞായറാഴ്ച വൈകീട്ട് എം.ഇ.എസ് കോളേജ് ഗ്രണ്ടില്‍ നടക്കുന്ന കാരവനിന്റെ സമാപന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി, കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഉല്‍ഘാടനം ചെയ്യും. ചരിത്രപ്രധാനമായ പള്ളികളിലെ ഇമാമുമാരും സ്വതന്ത്ര പോരാളികളുടെ പിന്‍ഗാമികളും സമ്മേളനത്തെ അഭിമുഖീകരിക്കും. അബ്ബാസ് കാളത്തോട് സംവിധാനം ചെയ്ത ചരിത്രപുരുഷന്മാരെ ഓര്‍ക്കുന്ന ‘വീരപൗരന്മാര്‍’ എന്ന നാടകം സമാപന സമ്മേളന വേദിയില്‍ അവതരിപ്പിക്കും.

Latest Updates