Articles

ഹിന്ദുത്വ വംശീയതക്കെതിരെ അണിനിരക്കാo

ലേഖനം
തൗഫീഖ് മമ്പാട്

നിർണായകമായ ഒരു ഘട്ടത്തിലാണ് ഇന്ത്യൻ സമൂഹം ഇപ്പോൾ എത്തിനിൽക്കുന്നത്.  ഈ ഘട്ടത്തിൽ എടുക്കുന്ന നിലപാടുകൾക്ക്  ഭാവിയെ നിർണയിക്കുന്നതിൽ വലിയ പങ്കുണ്ടാകും. ഈ സന്ദർഭത്തിൽ നടത്തുന്ന പോരാട്ടങ്ങൾ മുന്നോട്ടുള്ള പ്രയാണത്തിന് പുതിയ വഴികൾ വെട്ടിത്തുറക്കും.

സംഘ്പരിവാറിന്റെ അക്രമവുമായോ വംശീയ പദ്ധതികളുമായോ ബന്ധമുള്ള എന്തെങ്കിലുമൊരു വാര്‍ത്ത ഇല്ലാത്ത ദിവസം ഇന്ന് രാജ്യത്തില്ല. ക്ഷേത്രത്തിലെ പ്രസാദം കഴിച്ചെന്ന പേരില്‍ തലസ്ഥാന നഗരിയില്‍ ഒരു ഭിന്നശേഷിക്കാരനായ മുസ്‌ലിമിനെ കെട്ടിയിട്ട് അടിച്ചുകൊന്നത് ദിവസങ്ങള്‍ക്ക് മുമ്പാണ്. അതിന് തൊട്ടുമുമ്പത്തെ ദിവസമാണ് കേരളത്തില്‍ മുസ്‌ലിംവിദ്വേഷം പ്രചരിപ്പിക്കാന്‍ ഒരു സൈനികന്‍ സ്വന്തം മുതുകിൽ കൂട്ടുകാരനെക്കൊണ്ട് ചാപ്പ കുത്തിച്ചത്. ഇങ്ങനെ നടക്കുന്ന ഓരോ സംഭവങ്ങളിലും സത്യം പുറത്തുവരുന്നതിന് മുമ്പ് സംഘ്ശക്തികള്‍ അവര്‍ക്കാവശ്യമായ പ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ടാകും. അതിന്  ഇവിടെയുള്ള മീഡിയകളെയും ഔദ്യോഗിക സംവിധാനങ്ങളെയും വരെ അവർ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

ലൗജിഹാദ്, മതംമാറ്റം, മുസ്‌ലിം ജനസംഖ്യാഭീതി, ഗോരക്ഷ, ആചാരങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രകള്‍ തുടങ്ങിയ വിഷയങ്ങളിലെ പ്രചാരണങ്ങള്‍ മുതല്‍ പാര്‍ലമെന്റില്‍ വരെ മുസ്‌ലിംവിദ്വേഷ പ്രചാരണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ബാബരി തകര്‍ക്കപ്പെട്ടതോടെ ഏത് സമയത്തും മുസ്‌ലിം ശരീരവും സമ്പത്തും അടയാളങ്ങളും അക്രമക്കപ്പെടാം എന്ന കാര്യം രാജ്യത്ത് സ്ഥാപിതമായി. ബാബരി വിധി വന്നതോടെ നിയമത്തിന്റെയും കോടതിയുടെയും എല്ലാ പിന്തുണയും ഇത്തരം അക്രമങ്ങള്‍ക്കുണ്ടാകുമെന്ന യാഥാര്‍ഥ്യം വ്യക്തമാക്കപ്പെട്ടു. അതിനെ തുടര്‍ന്നാണ് മുസ്‌ലിമിന്റെ പൗരത്വത്തെ തന്നെ സംശയത്തിലാക്കുന്ന പൗരത്വ നിയമം വരുന്നത്. അതോടെ രാജ്യത്തിന്റെ നിലനില്‍പ്പിന്റെ അനിവാര്യ ഉടമ്പടിയായ ഭരണഘടന തന്നെ വിവേചനത്തിന്റെ അടിസ്ഥാനമായി മാറി.

ചുരുക്കത്തില്‍ രാജ്യത്തെ വലിയൊരു ജനവിഭാഗമായ മുസ്‌ലിംകള്‍ക്കെതിരില്‍ ഒരു വംശഹത്യാ പദ്ധതിതന്നെ ജനാധിപത്യ സംവിധാനങ്ങളുപയോഗിച്ച് പ്രഖ്യാപിക്കപ്പെടുകയാണുണ്ടായത്. മുസ്‌ലിം വീടുകളും നിര്‍മാണങ്ങളും ഏകപക്ഷീയമായി ബുള്‍ഡോസറുകളുപയോഗിച്ച് തകര്‍ത്തുകളയുന്ന ഹിന്ദുത്വ ഉന്‍മൂലന പദ്ധതികളും ഇപ്പോള്‍ രാജ്യത്ത് വ്യാപകമാണ്. ജനാധിപത്യ സംവിധാനങ്ങളും നിയമങ്ങളും ഉപയോഗിച്ചാണ് ഈ വംശീയോന്മൂലനം നടക്കുന്നത്.

ഹിന്ദുത്വ ശക്തികള്‍ ഇന്ത്യയില്‍ ആധിപത്യം നിലനിര്‍ത്തുന്നത് ഇസ്ലാമോഫോബിയ വളര്‍ത്തിയും പ്രചരിപ്പിച്ചുമാണ്. ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ടതെല്ലാം പ്രാകൃതമായും പൈശാചികമായും ഭീകരമായും അവർ അവതരിപ്പിക്കുന്നു.
അതുവഴി, മുസ്ലിംകളുടെ സാന്നിധ്യം തന്നെ നാടിന് അപകടകരമാണെന്നും, അവർ നാടിന്റെ സ്വൈര്യജീവിതത്തിന് തടസ്സമാണെന്നും, മുസ്ലിംകളുടെ സ്വയം സംഘാടനവും ഇസ്ലാമിന്റെ അടിത്തറയിലുള്ള സാമൂഹികവും രാഷ്ട്രീയവുമായ ഏല്ലാ വിധ ആവിഷ്കാരങ്ങളും തീവ്രവാദവും ഭീകരവാദവുമാണെന്നുള്ള പൊതുബോധം രൂപപ്പെടുത്താൻ ശ്രമിച്ചു. ഇക്കൂട്ടർ ഉന്മൂലനം ചെയ്യപ്പെടേണ്ടവർ തന്നെ എന്ന ബോധത്തിലേക്ക് ആളുകളെ എത്തിക്കുകയാണ് അതിലൂടെ ലക്ഷ്യം വെക്കുന്നത്. അഥവാ മുസ്ലിംകൾക്കെതിരെയുള്ള എല്ലാ ഹിംസകൾക്കും അനീതികൾക്കും വംശീയ ഉന്മൂലന പദ്ധതിക്കുമുള്ള  മണ്ണൊരുക്കുകയാണ് ഇസ്ലാമോഫോബിയ വളർത്തുന്നതിലൂടെ സംഘ്പരിവാർ ഉന്നമിടുന്നത്. മുസ്‌ലിംകളെ പട്ടാപകൽ ജനമധ്യത്തിൽ പച്ചക്ക് അടിച്ചുകൊല്ലാൻ ഒരാളുടെ മനസ്സ് എങ്ങനെ അനുവദിക്കുന്നു എന്ന ചോദ്യം അവിടെ അപ്രസക്തമാകും. കാരണം, മുസ്‌ലിംകൾ കൊല്ലപ്പെടാൻ അർഹരാണ് എന്ന  ബോധം ഒരാളിൽ രൂപപ്പെടുമ്പോൾ അവരെ കൊല്ലാൻ അയാൾക്ക് ഒരു മനസാക്ഷികുത്തും അനുഭവപ്പെടുകയില്ല. അത് കൊണ്ടാണല്ലോ ആൾകൂട്ടകൊലകൾ രാജ്യത്ത് സാധാരണ സംഭവമായി മാറുന്നത്. ഇസ്ലാമോഫോബിയ എന്ന ഈ അടിസ്ഥാന പ്രശ്നത്തെ കൈകാര്യം ചെയ്തുകൊണ്ട് മാത്രമാണ് ഹിന്ദുത്വ ഫാഷിസത്തിനെതിരായ പ്രതിരോധങ്ങള്‍ ശക്തിപ്പെടുത്താനാവുക.

മണിപ്പൂരിലും മറ്റു ചില സ്ഥലങ്ങളിലും  ക്രൈസ്തവ വിഭാഗങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കുമെതിരെ സംഘ്പരിവാർ നടത്തിയ അക്രമങ്ങളിലൂടെ, മുസ്‌ലിംകള്‍ മാത്രമല്ല ഹിന്ദുത്വയുടെ ശത്രുക്കളായി അവര്‍ മനസ്സിലാക്കുന്ന ജനവിഭാഗങ്ങളും എപ്പോഴും അക്രമിക്കപെടാമെന്ന് തെളിഞ്ഞു. എല്ലാ ജനവിഭാഗങ്ങളും ഹിന്ദുത്വ ഉന്മൂലന പദ്ധതിയുടെ ഇരകളാണെന്നതാണ് ഇത്തരം  അക്രമ സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം തന്നെ ഹിന്ദുത്വ സര്‍ക്കാറിന്റെ ജനവിരുദ്ധ നിലപാടുകളുടെ ഫലമായി രാജ്യത്തെ ജനങ്ങളെല്ലാം ഇന്ന്  ദുരിതത്തിലുമാണ്. ദുർഭരണം കാരണമായി സാധാരകാരുടെ ദൈനംദിന ജീവിതമടക്കം അങ്ങേയറ്റം ദുസ്സഹമായിത്തീർന്നിരികുന്നു.

ഇതൊരു പ്രധാന സന്ദര്‍ഭമാണ്. രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തത്തെത്തിയിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ നമ്മള്‍ ഒരുമിച്ച് സംഘ് വംശീയതക്കെതിരെ അണിനിരക്കണം. നമുക്കും നമ്മുടെ ശേഷം വരുന്ന തലമുറക്കും ഇവിടെ സുരക്ഷിതമായി ജീവിക്കാനാകണമെങ്കില്‍ ഇപ്പോള്‍ നമ്മള്‍ ഉണരണം. അതിനുള്ളൊരു ശ്രമമാണ് “അപ്‌റൂട്ട് ബുള്‍ഡോസര്‍ ഹിന്ദുത്വ:
സംഘ്പരിവാര്‍ വംശഹത്യക്കെതിരെ അണിനിരക്കുക” എന്ന തലക്കെട്ടിൽ സംസ്ഥാനത്തുടനീളം സോളിഡാരിറ്റി നടത്തുന്ന  കാമ്പയിൻ.

തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സന്ദര്‍ഭത്തില്‍ പല സഖ്യങ്ങളും രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവയൊന്നും യഥാര്‍ഥ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ സന്നദ്ധമാകുന്നില്ല എന്നതാണ് പ്രതിസന്ധി.
ബി.ജെ.പി ക്കെതിരെ  ദേശീയ തലത്തിൽ ഉയർന്ന് വന്നിട്ടുള്ള സംഖ്യങ്ങളിലുള്ളവർ തന്നെ ഹിന്ദുത്വ ശക്തികൾക്കെതിരെ ആർജവമായ നിലപാടുകൾ എടുക്കാത്തതും മുസ്ലിം വിരുദ്ധ വംശീയതക്കും ബുൾഡോസിങ് രാഷ്ട്രീയത്തിനുമെതിരെ നിശബ്ദത പുലർത്തുന്നതുമാണ് കാണുന്നത്.
ഇപ്പോള്‍ രൂപപ്പെട്ട പ്രതിപക്ഷ സഖ്യം  മുസ്‌ലിം വിഷയങ്ങളിൽ കാണിക്കുന്ന  നിശബ്ദത ഭീകരമാണ്. അവരുടെ പദ്ധതികളുടെ ദൗര്‍ബല്യം വ്യക്തമാക്കുന്നതാണ് അവരുടെ നേതാക്കളുടെ മക്കള്‍തന്നെ മറുപാളയത്തിലേക്ക് ചേക്കേറുന്നത്.

കേരളത്തില്‍ സംഘ് വിരുദ്ധത അവകാശപ്പെടുന്ന സര്‍ക്കാറിന്റെ നടപടികളും സമാന രീതിയിലാണ്. സംഘ്പരിവാറിനെ പലതരത്തില്‍ സഹായിക്കുന്ന നിലപാടുകളാണ് അവരിൽ നിന്നുണ്ടാകുന്നത്. കേന്ദ്രത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പല നീക്കുപോക്കുകളും നടത്തുകയും ചെയ്യുന്നു. കേരളത്തില്‍ നടന്ന പല വിദ്വേഷ പ്രചരണങ്ങളിലും സംഘ്പരിവാറിനെതിരെ കേസില്ലെന്ന് മാത്രമല്ല മുസ്‌ലി-പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ പൊലീസ് ക്രൂരമായി പെരുമാറുകയും ചെയ്യുന്നു. കൊല്ലം കടക്കലിൽ സൈനികന്റെ ശരീരത്തിൽ പി.എഫ്.ഐ ചാപ്പ കുത്തി എന്ന കള്ളക്കഥ മെനഞ്ഞ്  സാമുദായിക ദ്രുവീകരണം സൃഷ്ടിക്കാനുള്ള സൈനികന്റെ ശ്രമവും ഇതിന്റെ ഭാഗമായിട്ട് വേണം മനസ്സിലാക്കാൻ. ഏലത്തൂറും കണ്ണൂരും അടിക്കടിയുണ്ടായ ട്രെയിൻ തീ വെപ്പുകളുടെ പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ പോലീസിന് ഇത് വരെയും കഴിഞ്ഞിട്ടില്ല. വംശീയ കലാപങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നത് സംഘ്പരിവാറിന്റെ കാലങ്ങളായുള്ള അജണ്ടയാണ്. കേരളത്തിൽ നടക്കുന്ന ഓരോ കലാപ ശ്രമങ്ങളെയും ആഘോഷിച്ച് സാമുദായിക ദ്രുവീകരണമുണ്ടാക്കാൻ ശ്രമിച്ചത് ബി.ജെ.പി- ആർ.എസ്.എസ് നേതാക്കളും അവരുടെ മുൻകൈയിലുള്ള മാധ്യമ സ്ഥാപനങ്ങളുമാണ്. സൈനികന്റെ പി.എഫ്.ഐ വ്യാജ ചാപ്പയെ തുടർന്ന് കേരളത്തിനെതിരെയും മുസ്ലിം സമുദായത്തിനെതിരെയും വിദ്വേഷം ജനിപ്പിക്കുന്ന പ്രചാരണം നടത്തിയ ബി.ജെ.പി ദേശീയ സെക്രട്ടി അനിൽ ആന്റണിക്കെതിരെ ഇത് വരെയും നിയമനടപടി സ്വീകരിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ വലിയ വീഴ്ചയാണ്. കലാപ ശ്രമങ്ങൾക്ക് പിന്നിൽ സംഘ്പരിവാർ ബന്ധമുള്ളവർ പ്രതികളാകുമ്പോൾ മാനസിക രോഗവും പ്രശസ്തിക്ക് വേണ്ടി ചെയ്യുന്നതും ആകുകയും മുസ്ലിം നാമധാരികളാകുമ്പോൾ മാത്രം തീവ്രവാദമാകുകയും ചെയ്യുന്നത് ഇസ്ലാമോഫിബയ തന്നെയാണല്ലോ. പൗരത്വ പ്രക്ഷോഭത്തിനെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന് വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി അത് നടപ്പാക്കാതെ വഞ്ചനാപരമായ സമീപനം സ്വീകരിച്ചുകൊണ്ടിരിക്കുന്നതും നമ്മൾ കാണുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയ  ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ ഐക്യം വളരെ അനിവാര്യമാണ്. അതിലേക്കുള്ള ഏറ്റവും പ്രധാന ചുവട് യഥാര്‍ഥ പ്രശ്‌നങ്ങല്‍ തിരിച്ചറിയുക എന്നതാണ്. പ്രതിപക്ഷ സഖ്യം ഈ യാഥാര്‍ഥ്യം ഉള്‍കൊണ്ട് ഐക്യത്തോടെ പരിശ്രമിക്കേണ്ടതുണ്ട്. അതിലൂടെ മാത്രമേ സംഘ് വംശീയതക്കെതിരായ പ്രതിരോധം സാധ്യമാകൂ.
ജനാധിപത്യ സംവിധാനങ്ങളും നിയമങ്ങളും ഉപയോഗിച്ച് കൊണ്ട് തന്നെ സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ ഉന്മൂലന പദ്ധതിക്കെതിരെയാണ് “അപ്റൂട്ട് ബുൾഡോസർ ഹിന്ദുത്വ” എന്ന തലക്കെട്ടിൽ സോളി‍ഡാരിറ്റി കാമ്പയിൻ സംഘടിപ്പിക്കുന്നത്. ലോകസഭാ ഇലക്ഷൻ കൂടി മുൻനിർത്തി ഹിന്ദുത്വ ശക്തികൾക്കെതിരെയും ഇസ്ലാമോഫോബിയക്കെതിരെയും ജനകീയ പ്രതിരോധം ഉയർത്തുക എന്നത് ഈ കാമ്പയിനിന്റെ പ്രധാന ലക്ഷ്യമാണ്

Latest Updates